ന്യൂഡൽഹി: ശ്രീനഗർ പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ചുള്ള നോട്ടീസിന് മറുപടി തേടി ഡൽഹി പോലിസ് രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി ശ്രീനഗറിലെ പ്രസംഗത്തിനിടെ നടത്തിയ സ്ത്രീകൾ
ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്ന പരാമർശത്തിലാണ് പൊലിസ് നീക്കം. സ്പെഷ്യൽ സിപി സാഗർ പ്രിത് ഹൂഡയും ഡൽഹി ഡിസിപിയും ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് രാഹുലിന്റെ വസതിയിലെത്തിയത്.
ശ്രീനഗറിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ദിനത്തിലായിരുന്നു ഇന്നും സ്ത്രീകൾക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന രാഹുലിന്റെ പരാമർശം. സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട ഡൽഹി പോലീസ് മാർച്ച് 16 ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു. പരാതി ഉന്നയിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം. ഡൽഹി പോലീസിന് രാഹുൽ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഞങ്ങൾ രാഹുൽ ഗാന്ധിയോട് സംസാരിക്കാൻ വന്നതാണെന്ന് പ്രത്യേക സിപി ക്രമസമാധാനം) സാഗർ പ്രിത് ഹൂഡ പറഞ്ഞു. ജനുവരി 30 ന് ശ്രീനഗറിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ തന്റെ സന്ദർശനത്തിനിടെ താൻ നിരവധി സ്ത്രീകളെ കണ്ടുമുട്ടിയെന്നും തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി അവർ പറഞ്ഞെന്നും രാഹുൽ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ഇരകൾക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങൾ അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നത് എന്ന് സാഗർ പ്രിത് ഹൂഡ കൂട്ടിച്ചേർത്തു