തൃശൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകരുമായി
പോയ ബസ് മറിഞ്ഞ് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. ബസ് ഡ്രൈവർ , 55
വയസുള്ള ഒരു സ്ത്രീ ഉൾപ്പടെ രണ്ടുസ്ത്രീകൾ, എട്ടുവയസുളള കുട്ടി എന്നിവരാണ്
മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാൽപ്പതിലധികം പേർക്ക് പരിക്കേറ്റു.
തൃശൂരിലെ ഒല്ലുരിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്.
പുലർച്ചെ നാലുമണിയോടെ വേളാങ്കണ്ണിയ്ക്കടുത്ത് മന്നാർക്കുടിയിലായിരുന്നു
അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ
കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ്
കരുതുന്നത്. തീർത്ഥാടകൾ എല്ലാവരും നല്ല ഉറക്കത്തിലായതിനാൽ അപകടത്തിന്റെ
വ്യാപ്തി കൂടുമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ
ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ പലരുടെയും നില
ഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഓടിക്കൂടിയ നാട്ടകാരാണ് രക്ഷാപ്രവർത്തനം
നടത്തിയത്.
അപകടം നടക്കുമ്പോൾ 51പേരാണ് ബസിലുണ്ടായിരുന്നത്. ഇവർ ഇന്നലെ രാത്രി
ഏഴുമണിയോടെയാണ് ഒല്ലൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തിരിച്ചത്.
സമീപവാസികളായ രണ്ടുപേരാണ് ഇവരെ കൊണ്ടുപോയതെന്നാണ് അറിയുന്നത്.
പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചില
തീർത്ഥാടകരുടെ ബന്ധുക്കൾ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വേളാങ്കണ്ണിക്ക് പോയ മലയാളി സംഘത്തിന്റെ ബസ് മറിഞ്ഞ് ഒരു കുട്ടിയുൾപ്പടെ നാല് മരണം, 40 പേർക്ക് പരിക്ക്
