കോഴിക്കോട്: സുഗതകുമാരിയുടെ വീട് വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി. വരദ എന്ന വീട് സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിവേദനം നൽകിയിട്ടില്ലെന്നും ലക്ഷ്മി ദേവി അറിയിച്ചു.
അസൗകര്യമുള്ളതിനാലാണ് വീട് വിൽപ്പന നടത്തിയത്. നിലവിൽ വീട് വാങ്ങിയവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. വിൽപനയുമായി ബന്ധപ്പെട്ട വിവാദം ഉടൻ അവസാനിപ്പിക്കണം. സ്മാരകമാക്കാൻ താൽപര്യമുണ്ടെങ്കിൽ അഭയ എന്ന തറവാട് വീടാണ് അനുയോജ്യമെന്നും ലക്ഷ്മി ദേവി വാർത്താകുറിപ്പിൽ അറിയിച്ചു.
സുഗതകുമാരിയുടെ വീട് വിൽപ്പന നടത്തിയ വാർത്ത പുറത്തായതോടെ വ്യാപക വിമർശനം ഉയരുന്നത്. പുതിയ സാഹചര്യത്തിൽ, സുഗതകുമാരിയുടെ ഓര്‍മ്മകളുള്ള തിരുവനന്തപുരത്തെ വീട് സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
വീട് വാങ്ങിയവരിൽ നിന്നും സർക്കാർ ഇടപെട്ട് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യ കൃഷ്ണമൂർത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ്.തിരുവനന്തപുരത്ത് കവിക്ക് അനുയോജ്യമായ സ്മാരകം ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാക്കും നടപ്പായിട്ടില്ല. സാസ്കാരിക നായകര്‍ ഒപ്പിട്ട ഫയൽ ചീഫ് സെക്രട്ടറി നേരത്തെ തന്നെ സാംസ്കാരിക വകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാൽ, സുഗത കുമാരിക്ക് അർഹിക്കുന്ന സ്മാരകം മരങ്ങൾ വെച്ചുപിടിക്കുകയാണെന്ന് പറയുന്ന ആരാധകരും ഏറെയാണ്.
സുഗതകുമാരിയുടെ വീട് വിൽപ്പന; വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി
