വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം സര്‍ക്കാര്‍ കോളജില്‍ ജോലി നേടിയ കേസില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവായ കെ.വിദ്യ ഇന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഹാജരാവില്ല.ഞായറാഴ്ച ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ നേരിട്ട് ഹാജരാവാൻ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വിദ്യ ഇമെയല്‍ വഴിയാണ് പൊലീസിനെ അറിയിച്ചത്.
മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളജില്‍ അധ്യാപികയായെന്നാണ് കേസ്. കരിന്തളം ഗവ. കോളേജിൻ്റെ പരാതിയില്‍ ഈ മാസം 8 ന് നീലേശ്വരം പൊലീസ് കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കരിന്തളം ഗവ. കോളേജില്‍ പരിശോധന നടത്തി. പ്രിൻസിപ്പല്‍ ഇൻ ചാര്‍ജിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദ്യയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സ്വന്തം ഫോണില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന് വിദ്യ സമ്മതിച്ചതായി അഗളി പൊലീസ് ഇന്നലെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ അട്ടപ്പാടി ചുരത്തില്‍ കീറികളഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ നീലേശ്വരം പൊലീസ് പരിശോധിക്കും.
ശാരീരിക അസ്വസ്ഥത; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് കെ. വിദ്യ
