SPORTS
കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ
ഗയാന: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ കാരണം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
കണക്കുതീര്‍ക്കല്‍ വാരത്തില്‍ 2022ലെ സെമിതോല്‍വിയുടെ മുറിവുണക്കണം രോഹിത് ശര്‍മയ്ക്ക്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനും ഒന്നാം റാങ്കിലുള്ള ഇന്ത്യക്കും ഇടയില്‍ കടലാസിലെ കരുത്തില്‍ വലിയ അന്തരമില്ല.
പന്ത് നന്നായി തിരിയുന്ന, ബൗണ്‍സ് കുറവുള്ള പ്രോവിഡന്‍സിലെ വിക്കറ്റില്‍ സ്പിന്നമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതില്‍ ബാറ്റമാരുടെ പ്രാഗത്ഭ്യവും വിധികുറിക്കും.രോഹിത് കൂറ്റനടികള്‍ തുടരുമെന്നും വിരാട് കോലി വലിയ സ്‌കോര്‍ കണ്ടെത്തുമെന്നും ഇന്ത്യന്‍ പ്രതീക്ഷ. സഹപരിശീലകനായി ഇംഗ്ലീഷ് ക്യാംപിലുള്ള വിന്‍ഡീസ് മുന്‍ നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് തന്ത്രങ്ങളുടെ താക്കോല്‍ സ്ഥാനത്തുണ്ടാകും. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ 150ലും താഴെയാണ് ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍.
പ്രദേശിക സമയം രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന മത്സരത്തിന് റിസര്‍വ് ദിനമില്ല. ഇരുടീമുകളും 10 ഓവര്‍ പൂര്‍ത്തിയാക്കും മുന്‍പ് മഴയെത്തി മത്സരം ഉപേക്ഷിച്ചാല്‍ സൂപ്പര്‍ എട്ടിലെ ജേതാക്കള്‍ എന്ന ആനുകൂല്യത്തില്‍ ഇന്ത്യ ഫൈനലിലെത്തും.മലയാളിതാരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. ഓപ്പണിംഗ് സഖ്യമാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്ന മറ്റൊരു ഘടകം. രോഹിത്തിനൊപ്പം ഓപ്പണിംഗ് ഇറങ്ങുന്ന വിരാട് കോലിക്ക് ഇതുവരെ ഫോമിലേക്ക് ഉയരാന്‍ രസാധിച്ചിട്ടില്ല. അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനും ടീം മാനേജ്മെന്റ് മുതിരുന്നില്ല. ഇന്നും ഈ രീതിക്ക് മാറ്റമുണ്ടായേക്കില്ല. കോലി-രോഹിത് സഖ്യം തുടരും.
ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
SPORTS
ഫൈനലിൽ പുഞ്ചിരിക്കുന്നത് ഇന്ത്യയോ?സൗത്താഫ്രിക്കയോ? ടി ട്വന്റി വേൾഡ് കപ്പ് ഫൈനൽ ഇന്ന്
ബാർബഡോസ്: ഇത്തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഈ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ടി 20 ലോകകപ്പിന്റെ ഇത്തവണത്തെ കലാശ പോരിനിറങ്ങുന്നത്.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലെ മൂന്ന് കളികളും ശേഷം സൂപ്പർ എട്ടിലെ മൂന്ന് കളിയും ആധികാരികമായി വിജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു.പ്രാഥമിക റൗണ്ടിൽ പാകിസ്താനെയും സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയയെയും വ്യാഴാഴ്ച നടന്ന സെമിയിൽ, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.
തുടർച്ചയായ എട്ടുമത്സരങ്ങൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ കീഴടക്കി.2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിന് ശേഷം ടി 20 ലോകകപ്പ് ഫൈനൽ ജയിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ല. ഇന്ത്യൻ സമയം രാത്രി എട്ട് മണി മുതൽ ബാർബഡോസ് സ്റ്റേഡിയത്തിലാണ് മത്സരം.
സ്റ്റേഡിയത്തിൽ മഴ ഭീഷണിയുണ്ട്. മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ. ശനിയാഴ്ച 10 ഓവർ മത്സരംപോലും നടക്കാതെവന്നാൽ ഞായറാഴ്ചത്തേക്ക് നീട്ടും. അന്നും ഇന്ത്യൻ സമയം രാത്രി എട്ടിനായിരിക്കും മത്സരം. രണ്ടാം ദിനവും കളി നടക്കാതെ വന്നാൽ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.
SPORTS
ഓസ്ട്രേലിയയേയും തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ
സെന്റ് ലൂസിയ: ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തുന്നത്.
സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.
തോല്‍വിയോടെ ഓസീസിന്റെ സെമി പ്രവേശനം തുലാസിലായി. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. നാളെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ കടക്കും. ബംഗ്ലാദേശ് കൂറ്റന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ സെമിയില്‍ കടക്കൂ.
ഓസീസ് സെമിയിലെത്തണമെങ്കില്‍ ബംഗ്ലാദേശുമായി അഫ്ഗാന്‍ തോല്‍ക്കണം. എന്നാല്‍ ബംഗ്ലാദേശ്, ഓസീസിന്റെ നേറ്റ് റണ്‍റേറ്റ് മറിടകടക്കന്ന് ജയിക്കാനും പാടില്ല.ട്രാവിസ് ഹെഡ് ഒഴികെ മിച്ചല്‍ മാര്‍ഷ് (28 പന്തില്‍ 37) മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.
ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ അവര്‍ക്ക് വിജയസാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവ്, മാര്‍ഷിനെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. ഡേവിഡ് വാര്‍ണര്‍ (6), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), മാര്‍കസ് സ്‌റ്റോയിനിസ് (2), ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (1) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല.
പാറ്റ് കമ്മിന്‍സ് (11), മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.നേരത്തെ, മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സുള്ളപ്പോള്‍ കോലി മടങ്ങി. അഞ്ച് പന്തുകള്‍ നേരിട്ട കോലിക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല.
ഹേസല്‍വുഡിനായിരുന്നു വിക്കറ്റ്. പിന്നീട് രോഹിത് – റിഷഭ് പന്ത് (14 പന്ത് 15) സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ സ്റ്റോയിനിസ് മടങ്ങി. പിന്നീട് സൂര്യകുമാര്‍ യാദവിനൊപ്പം (16 പന്തില്‍ 31) 34 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങിയത്. എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്്‌സ്.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓരോവറില്‍ നാല് സിക്‌സുകളാണ് രോഹിത് പറത്തിയത്. സൂര്യക്ക് പിന്നാലെ ശിവം ദുബെയും (22 പന്തില്‍ 28) പിന്നീട് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 27), രവീന്ദ്ര ജഡേജ (5 പന്തില്‍ 9) പുറത്താവാതെ നിന്നു. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
SPORTS
T20 ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയയെ തകർത്ത് അഫ്ഗാനിസ്ഥാൻ
ലോകകപ്പിന്റെ സൂപ്പർ 8ൽ ചരിത്രവിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ടീം. കരുത്തരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചാണ് അഫ്ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചത്. ആവേശഭരിതമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ഓപ്പണർമാരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറികളും ഗുൽദീൻ നൈബിന്റെ വെടിക്കെട്ട് ബോളിംഗ് പ്രകടനവുമാണ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിച്ചത്.മത്സരത്തിന്റെ ഒരു സമയത്ത് മാക്സ്വെൽ വീണ്ടും അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ വിലങ്ങുതടിയായി എത്തിയിരുന്നു. എന്നാൽ പക്വതയാർന്ന ബോളിങ് പ്രകടനത്തിലൂടെ അഫ്ഗാൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ അഫ്ഗാനിസ്ഥാൻ സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പരാജയമാണ് മത്സരത്തിൽ നേരിട്ടിരിക്കുന്നത്.നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് ദുഷ്കരമായ പിച്ചിൽ വളരെ കരുതലോടെയാണ് അഫ്ഗാനിസ്ഥാന്റെ ഓപ്പണർമാർ ആരംഭിച്ചത്. കൃത്യമായ രീതിയിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇരു ബാറ്റർമാരും മുൻപോട്ടു പോവുകയായിരുന്നു.ആദ്യ വിക്കറ്റിൽ 118 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗുർബാസിനും സദ്രാനും സാധിച്ചു. എന്നാൽ ഇവർക്ക് സ്കോറിങ് റേറ്റ് ഉയർത്താൻ സാധിക്കാതെ വന്നത് അഫ്ഗാനിസ്ഥാനെ ബാധിച്ചിരുന്നു. പതിനാറാം ഓവറിലാണ് അഫ്ഗാനിസ്ഥാന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 49 പന്തുകളിൽ 60 റൺസ് നേടിയ ഗുർബാസിനെയാണ് ആദ്യം അഫ്ഗാനിസ്ഥാന് നഷ്ടമായത്. 4 ബൗണ്ടറികളും 4 സിക്സുകളും ഗുർബാസ് നേടിയിരുന്നു.
ശേഷം 48 പന്തുകളിൽ 51 റൺസ് നേടിയ സദ്രാനും കൂടാരം കയറിയതോടെ അഫ്ഗാനിസ്ഥാൻ തകർന്നു. അവസാന ഓവറുകളിൽ വേണ്ട രീതിയിൽ സ്കോറിങ് ഉയർത്താൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചില്ല. ഇങ്ങനെ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് 148 റൺസിൽ അവസാനിക്കുകയായിരുന്നു.
മറുവശത്ത് ഓസ്ട്രേലിയക്കായി കമ്മിൻസ് വീണ്ടും ഹാട്രിക് സ്വന്തമാക്കുകയുണ്ടായി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഈ ലോകകപ്പിൽ കമ്മിൻസ് ഹാട്രിക് നേടുന്നത്. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി ഹാട്രിക് നേടുന്ന താരം എന്ന ബഹുമതി ഇതോടെ കമ്മീൻസിനെ തേടിയെത്തി. 3 വിക്കറ്റുകളാണ് കമ്മിൻസ് മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ ഞെട്ടിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.
അപകടകാരിയായ ട്രാവിസ് ഹെഡിന്റെ കുറ്റിപിഴുതാണ് നവീൻ ഉൾ ഹഖ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ഡേവിഡ് വാർണറും കൂടാരം കയറിയതോടെ ഓസ്ട്രേലിയ തകർന്നു. പിന്നീട് നാലാമനായി ക്രീസിലെത്തിയ മാക്സ്വെല്ലാണ് ഓസ്ട്രേലിയക്കായി പോരാട്ടം നയിച്ചത്. അഫ്ഗാനിസ്ഥാനും വിജയത്തിനും ഇടയിലുള്ള വിലങ്ങുതടിയായി മാക്സ്വെൽ പ്രവർത്തിച്ചു.
കൃത്യമായ രീതിയിൽ അഫ്ഗാൻ ബോളർമാരെ അടിച്ചുനിരത്താൻ മാക്‌സ്വെലിന് സാധിച്ചു. മാക്സ്വെൽ ക്രീസിലുണ്ടായിരുന്ന സമയത്ത് അഫ്ഗാനിസ്ഥാൻ വിജയത്തിൽ നിന്ന് അകലുകയായിരുന്നു. 41 പന്തുകൾ നേരിട്ട മാക്സ്വെൽ 59 റൺസാണ് മത്സരത്തിൽ നേടിയത്.
പക്ഷേ നിർണായകമായ സമയത്ത് മാക്സ്വെല്ലിനെ വീഴ്ത്തി ഗുൽബദീൻ അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ നൽകി. പിന്നീട് അഫ്ഗാനിസ്ഥാന് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. തങ്ങളുടേതായ രീതിയിൽ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ അഫ്ഗാനിസ്ഥാൻ ബോളിങ് നിരയ്ക്ക് സാധിച്ചു. ഇതോടെ ഓസ്ട്രേലിയ അടിപതറി വീഴുന്നതാണ് കണ്ടത്.അഫ്ഗാനിസ്ഥാനായി ഗുൽബദീൻ നൈബാണ് ബോളിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. 4 ഓവറുകൾ പന്തറിഞ്ഞ് ഗുൽബദിൽ 20 റൺസ് മാത്രം വിട്ടുനൽകിയാണ് 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. നവീൻ 3 വിക്കറ്റുകളുമായി മികച്ച പിന്തുണയും നൽകി.
-
NEWS1 year ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS11 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS12 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS11 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS9 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS1 year ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്