ന്യൂഡൽഹി: കൊലക്കേസ് പ്രതിയും മുൻ എംപിയുമായ അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണം നടത്തുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കെ അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് യുപി എഡിജിപി അറിയിച്ചു. കാൺപൂരിലും ജാഗ്രത നിർദേശമുണ്ട്. പ്രയാഗ് രാജിൽ ദ്രുത കർമ്മ സേനയെ വിന്യസിച്ചു. പ്രയാഗ് രാജിലേക്ക് മറ്റ് ജില്ലകളിൽ നിന്ന് പോലീസ് സേനയെ എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അതീഖ് അഹമ്മദിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
അതീഖ് അഹമ്മദ് കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ടാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തത്.