ന്യൂഡല്‍ഹി: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സൗദി അറേബ്യ, യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ചർച്ച നടത്തി. സുഡാനിൽ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ സഹായങ്ങൽ നൽകാമെന്ന് യു.എ.ഇ യും സൗദി അറേബ്യയും ഉറപ്പു നൽകിയതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൗദി അറേബ്യ, യു.എ.ഇ ഭരണകൂടവുമായി സംസാരിച്ചു. സുഡാൻ ഉൾപ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നീക്കം. വിഷയത്തിൽ യു.എസ്, ബ്രിട്ടൺ പ്രതിനിധികളുമായും ഇന്ത്യ ചർച്ച നടത്തിയിരുന്നു. യു.എൻ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.
സുഡാനിലെ സ്ഥിതി ഗുരുതരമാണെന്നും നിലവിലെ അവസ്ഥയിൽ അവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കൽ ദുഷ്കരമാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
സുഡാനിലെ പ്രവാസികളുടെ തിരിച്ചുവരവ് അടക്കം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ ഇന്നലെ കൺട്രോൾ റൂം തുറന്നു. ഏറ്റുമുട്ടലിൽ ഇതുവരെ 270ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 2600ലധികം പേർക്ക് പരിക്കേറ്റു.
സുഡാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് അറബ് രാജ്യങ്ങളുടെ സഹായം തേടി കേന്ദ്രം
