പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ഏപ്രിൽ 25ന് ഷൊർണൂരിൽ വന്ദേ ഭാരത് തടയുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് ഉപയോഗിച്ച് ബിജെപി കാണിച്ച് കൂട്ടിയത് വളരെ മോശമായ രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിക്കുന്ന വിധത്തിലുള്ള കാട്ടിക്കൂട്ടലുകളാണ് ബിജെപി നടത്തിയതെന്ന് വി.കെ ശ്രീകണ്ഠൻ വിമർശിച്ചു. പാലക്കാട് ജില്ലയിൽ ഒരു സ്റ്റോപ്പ് പോലും ഇല്ലാതിരുന്നിട്ടും ജില്ലയിൽ വച്ച് ട്രെയിനിന് വരവേൽപ്പ് നൽകി. ഇതെല്ലാം രാഷ്ട്രീയ കോമാളിത്തരമാണെന്നും ഉദ്ഘടനം ചെയ്യുന്നതിന് മുൻപ് തന്നെ വന്ദേ ഭാരത് എക്സ്പ്രസിൻറെ സ്റ്റേഷനുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടുന്ന വന്ദേ ഭാരതിന് ചുവന്ന കൊടി കാണിക്കാൻ അറിയാമെന്നാണ് എംപിയുടെ ഭീഷണി.