തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിച്ചുകൊണ്ടാണ് അസ്മിയ പഠനം നടത്തിയിരുന്നത്.
സ്ഥാപന അധികൃതരിൽനിന്നു കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം. കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാൻ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.