കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ ഇതുവരെ കണ്ടെത്താനായില്ല. അന്വേഷണത്തിന്റെ ഭാഗമായി അഗളി പോലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും. പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങുന്നുണ്ട്.
അതേസമയം ഇന്ന് ഉച്ചയ്ക്ക് അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുക്കാനായി കാസർകോടെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. വ്യാജരേഖ സമർപ്പിച്ച് ഗസ്‌റ്റ് ലക്‌ചററായി വിദ്യ ഒരു വർഷം ജോലി ചെയ്‌ത കരിന്തളം ഗവൺമെൻറ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലും പോലീസെത്തും.
അതേസമയം, നീലേശ്വരം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കരിന്തളം ഗവൺമെൻറ് കോളേജിലെ മുൻ പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീലേശ്വരം പോലീസിന്റെ തീരുമാനം. മഹാരാജാസ് കോളേജ് അധികൃതരുടെ മൊഴിയും കേസിൽ രേഖപ്പെടുത്തും.