കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് കെ. സുധാകരൻ. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തില്‍ തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞത്.എന്നാല്‍, സ്ഥാനത്തുതുടരണമെന്ന് ഹൈക്കമാൻഡും നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെന്നും സുധാകരൻ അറിയിച്ചു.
‘ഞാനൊരു കേസില്‍ പ്രതിയാകുമ്ബോള്‍ അത് പാര്‍ട്ടിയെ ബാധിക്കുന്നത് ഉള്‍ക്കൊള്ളാൻ എനിക്ക് സാധിക്കില്ല. അതുകൊണ്ട് രാജി സന്നദ്ധത അറിയിച്ചു. എന്റെ ധാര്‍മികമായ ഉത്തരവാദിത്തമാണത്. പക്ഷേ നേതൃത്വവും ഹൈക്കമാൻഡും ഒറ്റക്കെട്ടായി, തുടരണം ആവശ്യമില്ലാത്തത് ചിന്തിക്കരുത് എന്ന് പറയുന്നു. അവരുടെ തീരുമാനത്തെ ഞാൻ സ്വീകരിക്കുന്നു. അതവിടെ അവസാനിച്ചു. അതിപ്പോള്‍ അടഞ്ഞ അധ്യായമാണ്’, കെ. സുധാകരൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, തന്റെ പേരിലുള്ള പുരാവസ്തു തട്ടിപ്പുകേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാനും കെ. സുധാകരൻ തീരുമാനിച്ചു. പോക്സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കും എതിരായി രണ്ടുദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സുധാകരൻ അറിയിച്ചു.
കെ.പി.സി.സി. പ്രസിഡന്റ് തനിക്കെതിരായി നല്‍കുമെന്ന് പറഞ്ഞ കേസിനെ നിയമപരമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വാര്‍ത്തയുടെ ഭാഗമായിട്ടുള്ളത് പറഞ്ഞത് അടിസ്ഥാനമാക്കിയുള്ള കേസാണ്. അത് ജനങ്ങള്‍ കൃത്യമായി മനസിലാക്കും. കേസ് നേരിടും. ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സുധാകരനെതിരായ കേസിനുപിന്നില്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം.
KPCC പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് സുധാകരന്‍
