ഷൊർണ്ണൂർ: കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസില്‍ കാസര്‍ഗോഡ് നിന്നും കയറിയ യുവാവ് ശുചിമുറിയില്‍ കയറി അടച്ചുപൂട്ടിയിരുന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഏറെനേരമായി വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാരാണ് വിഷയം അധികൃതരെ അറിയിച്ചത്. തുടർന്ന് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് വാതില്‍ തകർത്ത് യുവാവിനെ പുറത്തിറക്കുകയായിരുന്നു.
ട്രെയിനിലെ ഇ-1 കോച്ചിലെ ശുചിമുറിയിലാണ് യുവാവ് അകത്തു നിന്ന് പൂട്ടിയ ശേഷം അടച്ചിരുന്നത്. മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നുമാണ് യുവാവ് ആർപിഎഫിന് നൽകിയ മൊഴി. ശുചിമുറിയിൽ കയറിയ യുവാവ് വാതിൽ അകത്ത് നിന്ന് കയറിട്ട് കെട്ടുകയായിരുന്നു. യുവാവിന്റെ ശരീരത്തിൽ പരുക്കേറ്റ പാടുകളുണ്ട്. ഇയാൾ എന്തിനാണ് വാതിൽ അടച്ചിരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ആർപിഎഫ് ഇയാളെ ചോദ്യം ചെയ്തു വരുന്നു.
വന്ദേഭാരത് ട്രെയിനിൻ്റെ ശുചിമുറിയില്‍ കയറി യുവാവ് ഇരുന്നത് മണിക്കൂറുകളോളം, വാതില്‍ തകർത്ത് പിടികൂടി ആർപിഎഫ്
