കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിനിടെ വുഹാൻ ഗവേഷകനായ ഷാവോ ഷാൻ ആണ് വൈറസിനെ ചൈന വികസിപ്പിച്ചതാണെന്ന ആരോപണവുമായെത്തിയിരിക്കുന്നത്.മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളെ ബാധിക്കുന്ന വൈറസിനെ കണ്ടെത്താൻ തന്നെയും സഹപ്രവര്‍ത്തകരെയും അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് ഗവേഷകന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
“Inconvenient Truths by Jennifer Zeng” എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. 2021 സെപ്തംബറിലാണ് അഭിമുഖം നടത്തിയതെന്ന് ഈ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. 2019ല്‍ മേലുദ്യോഗസ്ഥൻ വൈറസിന്റെ നാല് വകഭേദം തന്നു. ഇതില്‍ ഏറ്റവും അപകടകാരിയും, വേഗത്തില്‍ പടരുന്നതും ഏതാണെന്ന് പരിശോധിക്കാൻ നിര്‍ദേശം നല്‍കിയെന്നും ഗവേഷകൻ വെളിപ്പെടുത്തി. തുടര്‍ന്ന് ഇത് കുരങ്ങുകളിലും വവ്വാലുകളിലുമൊക്കെ പരീക്ഷിച്ചെന്നും ഷാവോ കൂട്ടിച്ചേര്‍ത്തു.
2019 ല്‍ വുഹാനില്‍ നടന്ന മിലിട്ടറി വേള്‍ഡ് ഗെയിംസിനിടെ തന്റെ ചില സഹപ്രവര്‍ത്തകരെ പെട്ടെന്ന് കാണാതായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളിലേക്ക് അവരുടെ ആരോഗ്യം പരിശോധിക്കാനായിട്ടാണ് തങ്ങളെ അയച്ചതെന്ന് ഒരു സഹപ്രവര്‍ത്തകൻ പിന്നീട് വെളിപ്പെടുത്തി. ആരോഗ്യപരിശോധന നടത്താൻ എന്തിനാണ് വൈറോളജിസ്റ്റുകള്‍? ഇവരെ അയച്ചത് കായിക താരങ്ങള്‍ക്ക് വൈറസ് പടര്‍ത്താനാകാമെന്ന സംശയവും ഷാവോ പങ്കുവച്ചു.
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നെന്ന് വെളിപ്പെടുത്തല്‍
