അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെത്തും.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് തുടങ്ങിയവരും പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി തിരുനക്കരയിലെത്തേണ്ട വിലാപയാത്ര നിലവില്‍ ചങ്ങനാശ്ശേരിയില്‍ മാത്രമേ എത്തിയിട്ടുള്ളൂ എന്നതിനാല്‍ സംസ്കാരച്ചടങ്ങുകള്‍ വൈകിയേക്കും. യാത്രയുടെ ഓരോ മിനുട്ടിലും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വലിയ ജനക്കൂട്ടമാണ് കാത്തുനില്‍ക്കുന്നത്. ഇത് മൂലം നിശ്ചയിച്ചതിലും വളരെ വൈകിയാണ് വിലാപയാത്ര പല സ്ഥലങ്ങളിലൂടെയും കടന്നുപോകുന്നത്.
ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷകള്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മികത്വത്തിലാണ് നടക്കുക. സഭയിലെ മെത്രാപ്പോലീത്തന്മാര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും. സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക.
സംസ്കാരച്ചടങ്ങുകള്‍ക്ക് രാഹുല്‍ ഗാന്ധിയും സ്റ്റാലിനും, കേരള, ഗോവ, പശ്ചിമബംഗാള്‍ ഗവര്‍ണര്‍മാരുമെത്തും
