പഞ്ചാബ്: ബട്ടിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ വെടിവയ്പ്പ് നടത്തിയത് വെള്ള കുര്‍ത്തയും പൈജാമയും ധരിച്ചെത്തിയ രണ്ട് പേരെന്ന് പഞ്ചാബ് പോലീസിന്റെ എഫ്‌ഐആര്‍. ഇവരില്‍ ഒരാളുടെ കൈവശം ഇന്‍സാസ് റൈഫിള്‍ ഉണ്ടായിരുന്നു. മറ്റെയാള്‍ മൂര്‍ച്ചയുള്ള കോടാലിയുമാണ് എത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. ബുധനാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ നാല് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഒരു ഇന്‍സാസ് റൈഫിളും 28 റൗണ്ടുകളും രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. മാഗസിനോടൊപ്പം കാണാതായ റൈഫിളും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആയുധത്തിന്റെ ഫോറന്‍സിക് പരിശോധന നടത്തും. ‘പഞ്ചാബ് പോലീസുമായി സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്. ഒരാളെയും കസ്റ്റഡിയിലെടുക്കുകയോ പിടികൂടുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നു,’ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ദൃക്സാക്ഷി പറയുന്നതനുസരിച്ച്, രണ്ട് അക്രമികളും സാധാരണ വസ്ത്രത്തിലാണ് സൈനിക മേഖലയിലേക്ക് പ്രവേശിച്ചത്. നാല് ജവാന്മാരുടെ ജീവന്‍ അപഹരിച്ച ആക്രമണത്തിന് ശേഷം ഇരുവരും ബാരക്കിന് സമീപമുള്ള വനത്തിലേക്ക് ഓടി. കൊല്ലപ്പെട്ട നാല് സൈനികരും ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ 4:30 ഓടെ ഒരു മെസിന് പിന്നിലെ ബാരക്കിന് സമീപമായിരുന്നു വെടിവയ്പ്പ്. സാഗര്‍ ബന്നെ (25), കമലേഷ് ആര്‍ (24), യോഗേഷ് കുമാര്‍ ജെ (24), സന്തോഷ് എം നാഗരാല്‍ (25) എന്നിവരാണ് കൊല്ലപ്പെട്ട ജവാന്മാര്‍.
സംഭവത്തിന് പിന്നാലെ ദ്രുത പ്രതികരണ സംഘങ്ങളെ വിന്യസിച്ചതായും പ്രദേശം വളഞ്ഞതായും സൈന്യം അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസും അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഇന്‍സാസ് റൈഫിളിന്റെ 19 ഒഴിഞ്ഞ ഷെല്ലുകള്‍ കണ്ടെത്തിയതായി പോലീസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ബട്ടിന്‍ഡ പോലീസ് സൂപ്രണ്ട് (ഡിറ്റക്ടീവ്) അജയ് ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മേജര്‍ അശുതോഷ് ശുക്ല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.