തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നാളെ വീണ്ടും ട്രയൽ റൺ തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തും. ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10ന് പുറപ്പെടും. വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. നേരത്തേ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.
ഒന്നര വർഷത്തിനുള്ളിൽ വന്ദേഭാരത് 110 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ 130 കിലോമീറ്ററാകും ഇതിന്റെ വേഗം. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും. ഭാവിയിൽ വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ ഡിസംബറോടെ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.