കൽപറ്റ: ഹവാല പണം പിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടാതെ പൂഴ്ത്തിവെക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. വൈത്തിരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
വൈത്തിരി എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. വയനാട് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഈ സംഭവം ഗൗരവത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥർ കാണുന്നത്.
