യുദ്ധപ്രതിസന്ധിക്കിടയിൽ ആശ്വാസം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കുന്നു. ഒമാനിലെ മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നാളെ മുതൽ വീണ്ടും തുടങ്ങുന്നത്. കൊച്ചി, കോഴിക്കോട് എന്നിവയ്ക്ക് പുറമെ ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.

​നാളെ പ്രാദേശിക സമയം രാവിലെ 10:25-ന് മസ്‌കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക. സർവീസുകൾ പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. യാത്രക്കാർ തങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റോ വാട്സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് വക്താവ് അറിയിച്ചു.