കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത് ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിച്ചു. യുവനടി നൽകിയ പരാതിയിൽ അറസ്റ്റിലായ രഞ്ജിത് ഈ മാസം ഒന്ന് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസ് ഇന്ന് രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോൾ പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരുന്നെങ്കിലും രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലായതിനാൽ ഉദ്യോഗസ്ഥർക്ക് ഇന്ന് അദ്ദേഹത്തെ കോടതിയിലെത്തിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഏപ്രിൽ 10-ന് രഞ്ജിത്തിനെ ഹാജരാക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പോലീസ് ഹാജരാക്കാൻ വൈകുന്ന സാഹചര്യത്തിലാണ് തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ അപേക്ഷ പരിഗണിക്കുന്നതിനായി കേസ് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷനിലേക്ക് കോടതി മാറ്റിയിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാകും ജാമ്യാപേക്ഷയിൽ വിധി പറയുക.
