ഈസ്റ്റർ ആഘോഷം: പ്രത്യാശയുടെ സന്ദേശവുമായി ലോകമെങ്ങും വിശ്വാസികൾ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നു

ലോകമെങ്ങും ഇന്ന് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കിയാണ് ഈ പ്രത്യാശയുടെ തിരുനാൾ ആഘോഷിക്കുന്നത്.

ശനിയാഴ്ച അർദ്ധരാത്രി മുതൽ ദേവാലയങ്ങളിൽ ഉത്ഥാന തിരുനാൾ ശുശ്രൂഷകളും പ്രത്യേക ഈസ്റ്റർ കുർബാനയും നടന്നു. കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലും കത്തീഡ്രലുകളിലും ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കുചേർന്നു.

പ്രതിസന്ധികൾക്ക് മുകളിൽ വിജയം നേടാനുള്ള കരുത്താണ് ഉത്ഥാന തിരുനാൾ നൽകുന്നതെന്ന് സഭാധ്യക്ഷന്മാർ ഈസ്റ്റർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ലോകസമാധാനത്തിനായും മാനവികതയ്ക്കായും വിശ്വാസികൾ പ്രാർത്ഥിച്ചു.

50 ദിവസത്തെ വലിയ നോമ്പിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈ ദിനത്തെ വരവേറ്റത്. ഉയിർപ്പ് ശുശ്രൂഷകൾക്ക് ശേഷം സ്നേഹവിരുന്നുകളും കുടുംബസംഗമങ്ങളുമായി ആഘോഷങ്ങൾ തുടരുന്നു.

ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് നൽകുന്ന അതിജീവനത്തിന്റെയും പുതിയ ജീവിതത്തിന്റെയും സന്ദേശം ഉൾക്കൊണ്ടാണ് വിശ്വാസിസമൂഹം ഈ പുണ്യദിനം ആചരിക്കുന്നത്.