തിരുവനന്തപുരം കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കൃഷ്ണദാസിന്റെ വിവാദ പരാമർശം. എൽഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും, പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഹിന്ദു-ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ഇതിന് ഇരുമുന്നണികളും സഹായം നൽകുമെന്നും അദ്ദേഹം ആരോപിച്ചു.
ഈ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നിയമോപദേശം തേടിയിരിക്കുകയാണ്. അതേസമയം, കൃഷ്ണദാസിന്റെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. അത്തരമൊരു അഭിപ്രായം പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം വലിയ അപകടാവസ്ഥയിലാണെന്ന കൃഷ്ണദാസിന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
