രാജ്യത്തെ ആദ്യ ദയാവധം: ഹരീഷ് റാണ അന്തരിച്ചു; വിടവാങ്ങിയത് 13 വർഷത്തെ വേദനകൾക്ക് ശേഷം

ദില്ലി: ഇന്ത്യയിൽ ദയാവധത്തിന് സുപ്രീം കോടതി ആദ്യമായി അനുമതി നൽകിയ ഹരീഷ് റാണ അന്തരിച്ചു. 2013 മുതൽ കോമയിലായിരുന്ന ഹരീഷ് റാണയുടെ മരണം വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 13 വർഷമായി ചലനമറ്റ നിലയിൽ യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഹരീഷ് റാണയ്ക്ക്, അന്തസ്സോടെ മരിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. അവസാന നിമിഷങ്ങളിൽ അമ്മയ്ക്ക് മാത്രമാണ് അദ്ദേഹത്തോടൊപ്പം കഴിയാൻ അനുമതിയുണ്ടായിരുന്നത്.​

ഹരീഷ് റാണയുടെ ദയാവധത്തിനായുള്ള നടപടികൾ കഴിഞ്ഞ ദിവസം എയിംസിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ഘട്ടംഘട്ടമായി നീക്കം ചെയ്തു. ഡോക്ടർ സീമ മിശ്രയുടെ നേതൃത്വത്തിലുള്ള 10 ഡോക്ടർമാരുടെ സംഘമാണ് ഈ നടപടികൾക്ക് മേൽനോട്ടം വഹിച്ചത്. മരണം വേഗത്തിലാക്കുക എന്നതിലുപരി, വേദനാജനകമല്ലാത്ത ഒരു മരണം ഉറപ്പാക്കുക എന്നതായിരുന്നു മെഡിക്കൽ സംഘത്തിന്റെ ലക്ഷ്യം.​

തങ്ങളുടെ മകൻ ജീവിതത്തിലേക്ക് തിരികെ വരാൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് വൃദ്ധരായ മാതാപിതാക്കൾ ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. മകന്റെ ദുരിതാവസ്ഥയും ചികിത്സ തുടരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും അവർ കോടതിയെ ബോധിപ്പിച്ചു. ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ.പി. പർദ്ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. ചരിത്രപരമായ ഈ വിധിയിലൂടെ ഹരീഷ് റാണയുടെയും കുടുംബത്തിന്റെയും വർഷങ്ങൾ നീണ്ട പോരാട്ടത്തിനാണ് അന്ത്യമായത്.