38 ട്രെയിനുകളുടെ സമയക്രമം ഒക്ടോബർ 21 മുതൽ മാറും; വേഗത വർദ്ധിക്കും

തിരുവനന്തപുരം : കൊങ്കൺ റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. സാധാരണയിൽ നിന്ന് 10 ദിവസം നേരത്തെ, ഒക്ടോബർ 21 ചൊവ്വാഴ്ച മുതലാണ് ഈ പുതിയ സമയക്രമം പ്രാബല്യത്തിൽ വരിക. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെ നിലവിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്. ഈ മാറ്റം മംഗള, നേത്രാവതി, മത്സ്യഗന്ധ എക്സ്പ്രസ് പോലുള്ള പ്രധാനപ്പെട്ട ട്രെയിനുകളുടെ യാത്രാസമയത്തിൽ വലിയ വ്യത്യാസം വരുത്തും.ട്രെയിൻ വേഗത കൂടുംമഴക്കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 40-75 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്ന ട്രെയിനുകളുടെ വേഗത ഒക്ടോബർ 21 മുതൽ ഉയർത്തും. ഇതോടെ, അടുത്ത ജൂൺ 15 വരെ ട്രെയിനുകൾക്ക് 110-120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.പ്രധാനപ്പെട്ട സമയമാറ്റങ്ങൾ:• മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617 – എറണാകുളം–നിസാമുദ്ദീൻ): പുറപ്പെടുന്ന സമയം ഏകദേശം മൂന്ന് മണിക്കൂർ വൈകും. എറണാകുളത്ത് നിന്ന് രാവിലെ 10.30-ന് പകരം ഉച്ചയ്ക്ക് 1.25-ന് ആയിരിക്കും പുതിയ സമയം.• മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618 – നിസാമുദ്ദീൻ–എറണാകുളം): മംഗലാപുരത്ത് നിന്ന് ഒരു മണിക്കൂർ നേരത്തെ, രാത്രി 10.35-ന് പുറപ്പെടും. ഇത് ഷൊർണ്ണൂരിൽ പുലർച്ചെ 4.10നും എറണാകുളത്ത് രാവിലെ 7.30നും എത്തിച്ചേരും.• നേത്രാവതി എക്സ്പ്രസ് (16346 – തിരുവനന്തപുരം–ലോകമാന്യ തിലക്): രാവിലെ 9.15-നാണ് ഇനി ഈ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തുടർ സ്റ്റേഷനുകളിൽ ചെറിയ കാലതാമസത്തിന് സാധ്യതയുണ്ട്. എറണാകുളം ജംഗ്ഷനിൽ ഉച്ചയ്ക്ക് 1.45, ഷൊർണ്ണൂരിൽ വൈകിട്ട് 4.20, കോഴിക്കോട് വൈകിട്ട് 6 മണി, കണ്ണൂരിൽ 7.32 എന്നിങ്ങനെയാണ് പുതിയ സമയക്രമം.• നേത്രാവതി എക്സ്പ്രസ് (16345 – ലോകമാന്യ തിലക്–തിരുവനന്തപുരം): നിലവിലെ സമയത്തേക്കാൾ 1 മണിക്കൂറും 30 മിനിറ്റും നേരത്തെ എത്തും. മംഗലാപുരം (പുലർച്ചെ 4.20), കണ്ണൂർ (6.32), കോഴിക്കോട് (8.07), ഷൊർണ്ണൂർ (10.15), എറണാകുളം (12.25), തിരുവനന്തപുരം (വൈകിട്ട് 6.05) എന്നിങ്ങനെയാണ് പുതിയ എത്തിച്ചേരുന്ന സമയം.• മത്സ്യഗന്ധ എക്സ്പ്രസ് (12620 – മംഗലാപുരം-മുംബൈ): പുറപ്പെടുന്ന സമയം ഉച്ചയ്ക്ക് 12.45-ന് പകരം 2.20-ലേക്ക് മാറ്റി.• മത്സ്യഗന്ധ എക്സ്പ്രസ് (12619 – മടക്ക സർവീസ്): വൈകിട്ട് 3.20-ന് പുറപ്പെട്ട് രാവിലെ 7.40-ന് മംഗലാപുരത്ത് എത്തും.