വിവാഹമോചനത്തിന് പിന്നാലെ കോടതി വിധി: മുൻ ഭർത്താവിന് 16 ലക്ഷത്തിന്റെ സ്വർണം നൽകാൻ യുവതിയോട് നിർദ്ദേശം

കാഞ്ഞങ്ങാട്: വിവാഹമോചനം നേടിയ യുവതി മുൻ ഭർത്താവിന് 16 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണം തിരികെ നൽകണമെന്ന് കാഞ്ഞങ്ങാട് ജില്ലാ കുടുംബകോടതി ഉത്തരവിട്ടു. നീലേശ്വരം കോട്ടപ്പുറം സ്വദേശിയും പ്രവാസിയുമായ പി.സി. ഷിഹാബുദീൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി. വിവാഹസമയത്ത് മഹറായി നൽകിയതും പിന്നീട് വിവിധ ഘട്ടങ്ങളിലായി ഭാര്യയ്ക്ക് നൽകിയതുമായ സ്വർണ്ണാഭരണങ്ങൾ തിരികെ ലഭിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.​

ഷിഹാബുദീന്റെ ഭാര്യ നേരത്തെ ഇതേ കുടുംബകോടതിയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താൻ നൽകിയ സ്വർണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് ഷിഹാബുദീൻ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കുടുംബകോടതി ജഡ്ജി സി. ദീപു, പരാതിക്കാരന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് സ്വർണം കൈമാറാൻ ഉത്തരവിടുകയായിരുന്നു.​

നീലേശ്വരത്തെ അഭിഭാഷകൻ എം. അബ്ദുൾ കരീമാണ് ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായത്. വിവാഹമോചനത്തിന് ശേഷമുള്ള സ്വത്ത് തർക്കങ്ങളിലും സ്വർണ്ണം തിരികെ നൽകുന്നതിലും കോടതി സ്വീകരിച്ച ഈ നിലപാട് ശ്രദ്ധേയമാണ്. 16 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ നിശ്ചിത സമയത്തിനകം ഹർജിക്കാരന് കൈമാറാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.