കൊച്ചി: തൃശൂർ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. തനിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി ഹൈക്കോടതി തള്ളി. കേസിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്നും തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കളയാനാകില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റാണ് സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി മതചിഹ്നങ്ങൾ ഉപയോഗിച്ചെന്നും മതവികാരം ഇളക്കിവിട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും അതിനാൽ അംഗത്വം റദ്ദാക്കണമെന്നുമാണ് ഹർജിക്കാരന്റെ വാദം. എന്നാൽ ഈ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം കോടതി അംഗീകരിച്ചില്ല. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തൃശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചത്. വിചാരണ നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതി ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.
