തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച മുതൽ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കുന്നു. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെത്തുടർന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒ.പി ബഹിഷ്കരണത്തിനൊപ്പം അനിശ്ചിതകാല അക്കാദമിക ബഹിഷ്കരണവും തിങ്കളാഴ്ച മുതൽ നടപ്പിലാക്കും.സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും പ്രതിഷേധ പ്രകടനങ്ങളും വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിക്കും. കൂടാതെ ഫെബ്രുവരി 25 മുതൽ സർവകലാശാല പരീക്ഷാ ജോലികൾ ബഹിഷ്കരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്ത് റിലേ നിരാഹാര സമരവും മറ്റ് കോളേജുകളിൽ ചട്ടപ്പടി സമരവും നടന്നു വരികയാണ്. അതേസമയം, അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കിടത്തിച്ചികിത്സ തുടങ്ങിയ അവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജുകളിൽ തിങ്കളാഴ്ച മുതൽ സമരം; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി
