സൗദിയിൽ മിസൈൽ ആക്രമണം; മലയാളി ഉൾപ്പെടെ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് സമീപമുള്ള അൽ ഖർജ് മേഖലയിൽ മിസൈൽ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ഈ ദാരുണ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. പ്രമുഖ ക്ലീനിങ് ആൻഡ് മെയിന്റനൻസ് കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലാണ് മിസൈൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു.​

അപകടത്തിൽ പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണ്. മിസൈൽ ആക്രമണത്തെത്തുടർന്ന് കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.​

ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്.