നോർവേയിലെ യുഎസ് എംബസിയിൽ സ്ഫോടനം: അട്ടിമറി ശ്രമമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയിൽ ഞായറാഴ്ച പുലർച്ചെ സ്ഫോടനം നടന്നു. എംബസിയിലെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ സ്ഫോടനമുണ്ടായത്. സംഭവത്തെത്തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കെട്ടിടത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.​

ഇതൊരു അപകടമല്ലെന്നും എംബസിയെ ലക്ഷ്യം വെച്ചുള്ള ബോധപൂർവ്വമായ ആക്രമണമാണെന്നുമാണ് നോർവീജിയൻ അധികൃതരുടെ പ്രാഥമിക നിഗമനം. പടിഞ്ഞാറൻ ഓസ്ലോയിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിനെ ലക്ഷ്യമിട്ടാണ് അട്ടിമറി ശ്രമം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ സമീപപ്രദേശങ്ങളിൽ നിന്ന് കൂടുതൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.