യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്; ‘ഗ്യാരണ്ടി കാർഡ്’ പുറത്തിറക്കും

കോഴിക്കോട്നി: യമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൂറ്റൻ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും രാഹുൽ ഗാന്ധിക്കൊപ്പം വേദിയിൽ അണിനിരക്കും. കെപിസിസിയുടെ നേതൃത്വത്തിൽ ചില പ്രത്യേക ‘സർപ്രൈസുകളും’ അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകൾ.

​ക്ഷേമം, തൊഴിൽ, ഭരണപരിഷ്കാരങ്ങൾ എന്നിവ മുൻനിർത്തി യുഡിഎഫ് നൽകുന്ന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയ ‘ഗ്യാരണ്ടി കാർഡ്’ രാഹുൽ ഗാന്ധി ഈ റാലിയിൽ അവതരിപ്പിക്കുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന നിർണ്ണായക നേതൃയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.​

രാഹുൽ ഗാന്ധിക്ക് പിന്നാലെ വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനായി എത്തും. ദേശീയ നേതാക്കളുടെ സാന്നിധ്യം വോട്ടർമാരെ സ്വാധീനിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.