ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

തൃശ്ശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് ഇബ്രാഹിമിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസിൻ്റെ ഈ നടപടി.​

മരിച്ച മുഹ്സിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രസവശേഷം ലഭിക്കേണ്ട ശരിയായ പരിചരണത്തിന്റെ അഭാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രസവത്തിന് ശേഷം ആവശ്യമായ ചികിത്സയോ വിശ്രമമോ നൽകാത്തതാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയതെന്ന് പോലീസ് അറിയിച്ചു.​

മുഹ്സിനയുടെ മരണത്തിന് പിന്നാലെ മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ പോലീസ് സർജൻ ശുപാർശ ചെയ്തിട്ടുണ്ട്. ശിശുവിന്റെ മരണത്തിലും ഇബ്രാഹിമിന് പങ്കുണ്ടോ എന്ന കാര്യം ഈ പരിശോധനയ്ക്ക് ശേഷം വ്യക്തമാകും.