അഞ്ചുവർഷത്തെ വേദനയ്ക്ക് അന്ത്യം; ഉഷ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തു.

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന വിദഗ്ധ ശസ്ത്രക്രിയയിലൂടെയാണ് അഞ്ചുവർഷമായി ഉഷയുടെ ശരീരത്തിലുണ്ടായിരുന്ന ‘ആർട്ടറി ഫോർസെപ്സ്’ (Artery forceps) പുറത്തെടുത്തത്. നിലവിൽ ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

​ദീർഘകാലമായി കടുത്ത വേദന അനുഭവിച്ചു വരികയായിരുന്ന ഉഷയെ അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി കെ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

​സർക്കാർ നിർദ്ദേശപ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ.കെ. എന്നിവരും ശസ്ത്രക്രിയയിലുടനീളം മേൽനോട്ടം വഹിക്കാൻ സന്നിഹിതരായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ വീഴ്ചയെത്തുടർന്ന് അഞ്ചുവർഷത്തോളം ദുരിതമനുഭവിച്ച ഉഷയ്ക്ക് ഒടുവിൽ ആശ്വാസമായിരിക്കുകയാണ് ഈ നടപടി.