കൊച്ചിയിൽ ഭിന്നശേഷിക്കാരന് നേരെ ക്രൂരമർദനം; യുവതിയടക്കം നാലംഗ സംഘം പിടിയിൽ

കൊച്ചി : കൊച്ചിയിൽ സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ യുവതിയടക്കം നാലംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശി അമൽ ദേവിനാണ് ഈ ദുരനുഭവം ഉണ്ടായത്.

ഒന്നാം പ്രതിയായ സഫ്ന എന്ന യുവതി അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെത്തുടർന്ന് സഫ്നയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

മർദനത്തിൽ അമൽ ദേവിന്റെ വാരിയെല്ലിന് ഒടിവുണ്ട്. കൂടാതെ, യുവാവിനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത കടവന്ത്ര പോലീസ്, സഫ്ന ഉൾപ്പെടെ രണ്ട് പ്രതികളെ ഇന്നലെ രാത്രിയോടെ പിടികൂടി.

ഗുരുതരമായി പരിക്കേറ്റ അമൽ ദേവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.