തലസ്ഥാന നഗരിയിൽ വയോധികൻ സഹോദരിയുടെ മകന്റെ അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വയോധികൻ സഹോദരിയുടെ മകന്റെ അടിയേറ്റ് മരിച്ചു. മണ്ണന്തലയിൽ പുത്തൻവീട്ടിൽ സുധാകരൻ (80) ആണ് കൊല്ലപ്പെട്ടത്. സുധാകരന്റെ സഹോദരിയുടെ മകൻ രാജേഷാണ് കൊലപാതകം നടത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ രാജേഷിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.​കൊലപാതകം നടക്കുമ്പോൾ രാജേഷ് മദ്യലഹരിയിലായിരുന്നെന്നും, സുധാകരനുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് വിവരം. രാജേഷ് നേരത്തെ അടിപിടി, പടക്കം എറിയൽ ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുധാകരന്റെ സഹോദരി വിനോദിനി അഞ്ചുദിവസം മുമ്പ് മരിച്ചിരുന്നു. ഇവരുടെ മരണാനന്തര ചടങ്ങുകൾ ഇന്നലെയായിരുന്നു നടന്നത്.