എംഡിഎംഎ കേസിൽ അമ്മയും മകനും ആലപ്പുഴയിൽ പിടിയിൽ

ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അമ്മയും മകനും പൊലീസ് പിടിയിലായി. അമ്പലപ്പുഴ കരൂർ സ്വദേശികളായ സൗരവ് ജിത്ത് (18), സത്യമോൾ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നിൽ വെച്ച് 3 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.​അമ്മയും മകനും ഒരുമിച്ചാണ് മയക്കുമരുന്ന് വാങ്ങാൻ പോയിരുന്നത്. സി.സി.ടി.വി., വളർത്തുപട്ടികൾ എന്നിവ വെച്ച് പൊലീസിൻ്റെ നിരീക്ഷണം തിരിച്ചറിഞ്ഞതിനെ തുടർന്ന് മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടുന്നത്. എറണാകുളം ഭാഗത്ത് നിന്ന് ലഹരിവസ്തുക്കൾ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് നാലിരട്ടി വരെ വിലയ്ക്ക് വിറ്റാണ് ഇവർ ആഡംബര ജീവിതം നയിച്ചിരുന്നത്.​അറസ്റ്റിലായ സത്യമോൾ കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കീലായി ജോലി ചെയ്യുകയായിരുന്നു. കാറിൽ വക്കീലിൻ്റെ എംബ്ലം പതിപ്പിച്ച് പോലീസ് പരിശോധനയിൽ നിന്ന് ഇവർ രക്ഷപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടിയത്.