ഇടതുപക്ഷം വിട്ട് എ. സുരേഷ് യു.ഡി.എഫിലേക്ക്; പാലക്കാട് ‘പുതുയുഗ യാത്ര’യിൽ സ്വീകരണം

പാലക്കാട് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ‘പുതുയുഗ യാത്ര’യുടെ സമാപന വേദിയിൽ വെച്ച് വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ എ. സുരേഷ് ഔദ്യോഗികമായി യു.ഡി.എഫിന്റെ ഭാഗമായി. ചടങ്ങിൽ വി.ഡി. സതീശൻ സുരേഷിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ. മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു ഈ രാഷ്ട്രീയ മാറ്റം.​ഇടതുപക്ഷ സഹയാത്രികനായിരുന്ന ഹസ്കറും സുരേഷിനൊപ്പം വേദിയിലെത്തിയിരുന്നു. ഇടതുപക്ഷം അതിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നത് കാണുന്നതിൽ പ്രയാസമുണ്ടെന്നും, കഴിഞ്ഞ 13 വർഷമായി താൻ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സുരേഷ് വെളിപ്പെടുത്തി. വി.എസ്. അച്യുതാനന്ദന് നൽകിയ അതേ ‘കാപ്പിറ്റൽ പണിഷ്മെന്റ്’ തന്നെയാണ് തനിക്കും ലഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. നെഹ്‌റുവിയൻ സോഷ്യലിസത്തിലൂടെ ഇടതുപക്ഷ മൂല്യങ്ങൾ യഥാർത്ഥത്തിൽ നടപ്പിലാക്കുന്നത് യു.ഡി.എഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളത്തിൽ ഇനിയും വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് സുരേഷിനെ സ്വീകരിച്ചുകൊണ്ട് വി.ഡി. സതീശൻ പ്രതികരിച്ചു.