ശബരിമല ഹർജികൾ: സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് തുടങ്ങും

ദില്ലി :  ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ നടപടിക്രമങ്ങൾ അന്തിമമായി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ബെഞ്ചിൽ വാദം കേൾക്കൽ ഏപ്രിൽ ഏഴിന് ആരംഭിക്കും.

ഇതിനായി ഹർജിക്കാർക്ക് മൂന്ന് ദിവസവും, പുനഃപരിശോധനയെ എതിർക്കുന്ന കക്ഷികൾക്ക് ഏപ്രിൽ 14 മുതൽ 17 വരെയുള്ള ദിവസങ്ങളും അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 21-ന് അമിക്കസ് ക്യൂറിയുടെ വാദങ്ങൾ കേൾക്കുന്നതോടെ 22-ഓടെ നടപടികൾ പൂർത്തിയാക്കും.

വിവിധ മതങ്ങളിലെ സ്ത്രീപ്രവേശന വിഷയങ്ങൾ ഒരുമിച്ച് പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ട സാഹചര്യത്തിൽ, നിലവിൽ ബെഞ്ചിൽ ബാക്കിയുള്ള ഏക അംഗം താനാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പുനഃപരിശോധനാ ഹർജികളെ കേന്ദ്ര സർക്കാർ അനുകൂലിച്ചപ്പോൾ, സംസ്ഥാന സർക്കാർ എതിർക്കുന്നില്ലെന്ന നിലപാടാണ് കോടതിയിൽ അറിയിച്ചത്. ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെയും, അമിക്കസ് ക്യൂറിയായി കെ. പരമേശ്വറിനെയും നിയമിച്ചിട്ടുണ്ട്. ഒമ്പതംഗ ബെഞ്ചിന്റെ തീരുമാനത്തിന് ശേഷം അന്തിമ വിധി പ്രസ്താവിക്കുന്നത് അഞ്ചംഗ ബെഞ്ചായിരിക്കും.