എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഗൾഫിൽ പരീക്ഷകൾ മാറ്റിവച്ചു

കേരളത്തിൽ ഇന്നു മുതൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 4,17,497 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിലെ 386 പേരുൾപ്പെടെ ആകെ 4,18,516 കുട്ടികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം പരിഗണിച്ച് ഗൾഫ് മേഖലയിലെ പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗൾഫിൽ പരീക്ഷ എഴുതേണ്ടിയിരുന്ന 633 വിദ്യാർഥികളുടെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും, ഇന്നും നാളെയും മറ്റന്നാളുമായി (മാർച്ച് 5, 6, 7) നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.​ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വൺ പരീക്ഷകൾ ഇന്നാണ് ആരംഭിക്കുന്നത്. ആകെ 4,11,025 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും; 4,52,437 വിദ്യാർഥികളാണ് ഇതിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒന്നും രണ്ടും വർഷങ്ങളിലായി യഥാക്രമം 26,829, 26,826 വിദ്യാർഥികൾ പരീക്ഷ എഴുതും. ഹയർ സെക്കൻഡറി ഫലം മേയ് 22-നും എസ്എസ്എൽസി ഫലം മേയ് മൂന്നാം വാരത്തിലും പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.