തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മേൽപ്പാലം നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പ്രദേശത്ത് പുതിയ ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും.
ഡി.കെ.മുരളി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് യാത്രികരുടെയും ചരക്കുവാഹനങ്ങളുടെയും ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്ന രീതിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഇതനുസരിച്ച്, ഹെവി വാഹനങ്ങളൊന്നും ഇന്ന് മുതൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടത്തിവിടില്ല; തിരുവനന്തപുരത്ത് നിന്ന് വരുന്നവ കന്യാകുളങ്ങരയിൽ നിന്നും വെമ്പായത്ത് നിന്നും, കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്നവ കിളിമാനൂർ, കാരേറ്റ്, വാമനപുരം ജംഗ്ഷനുകളിൽ നിന്നും വഴിതിരിച്ചുവിടും.
കെ.എസ്.ആർ.ടി.സി ബസുകളുടെ റൂട്ടുകളിലും മാറ്റമുണ്ട്: കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസുകൾ അമ്പലമുക്കിൽ നിന്ന് വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തി നാഗരുകുഴി വഴി പിരപ്പൻക്കോട്ടെത്തി പോകണം.
തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ടവ തൈക്കാട് സമന്വയ നഗർ, മൈത്രീ നഗർ വഴി ആറ്റിങ്ങൽ റോഡിലെത്തി മുക്കുന്നുർ, ത്രിവേണി ജംഗ്ഷൻ വഴി ആലന്തറയിലെ എം.സി റോഡിലെത്തണം.
കല്ലറ ഭാഗത്തേക്കുള്ള ബസുകൾ വെഞ്ഞാറമൂട് സ്റ്റാൻഡിൽ എത്തി പോകാമെന്നും, തിരുവനന്തപുരത്ത് നിന്നും പോത്തൻകോട് നിന്നും വെഞ്ഞാറമൂട്ടിലെത്തേണ്ട കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോൾ പമ്പിന്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകാമെന്നും നിർദ്ദേശമുണ്ട്.
അതേസമയം ആറ്റിങ്ങൽ – നെടുമങ്ങാട് റോഡിൽ നിലവിൽ നിയന്ത്രണങ്ങളൊന്നും ബാധകമാക്കിയിട്ടില്ല.
