തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ശമ്പളം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നഴ്സുമാർ മുതൽ അറ്റൻഡർമാർ വരെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും ഈ വർധനവ് ബാധകമാകും. പുതിയ പരിഷ്കരണ പ്രകാരം നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 25,450 മുതൽ 28,000 രൂപ വരെയാകും. മറ്റ് വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23,650 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. അറ്റൻഡർമാർ, ഹെൽപർമാർ, സെക്യൂരിറ്റി ജീവനക്കാർ, സ്വീപ്പർമാർ, സ്റ്റോർ കീപ്പർമാർ തുടങ്ങിയവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വിജ്ഞാപനത്തിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, യുഎൻഎയുടെ (UNA) നേതൃത്വത്തിൽ നഴ്സുമാർ നടത്തിവരുന്ന പണിമുടക്ക് സമരം തുടരുകയാണ്. പ്രഖ്യാപിച്ച ശമ്പള വർധനവ് തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും പരിഗണിക്കുന്നതല്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.
