തിരുവനന്തപുരം: ആവേശകരമായ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. വിട്ടുപോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അതേസമയം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. എക്സിറ്റ് പോളുകൾക്ക് ഈ സമയങ്ങളിൽ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 140 കമ്പനി കേന്ദ്ര സേനയും 20 കമ്പനി തമിഴ്നാട് പോലീസും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആകെ 2500 പ്രശ്നബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളതെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു. അക്രമസാധ്യത കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ആളുകൾ കൂട്ടംകൂടരുതെന്ന് ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മധ്യകേരളത്തിലെ 50 മണ്ഡലങ്ങളിൽ മികച്ച വിജയം ഇരുമുന്നണികളും പ്രതീക്ഷിക്കുമ്പോൾ, തൃശ്ശൂരും മണലൂരും പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വടക്കൻ കേരളത്തിലും സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.
