പൊലീസുകാർ തമ്മിൽ കൈയാങ്കളി; മർദ്ദിച്ച സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാർ തമ്മിലുണ്ടായ കൈയാങ്കളിയിൽ ഒടുവിൽ കർശന നടപടി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ് എന്ന പൊലീസുകാരനെ മർദ്ദിച്ചതിന് പൊലീസ് ആസ്ഥാനത്തെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരണിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തിനിടെ കിരൺ വിശാഖിനെ മർദ്ദിക്കുകയായിരുന്നു.​

സംഭവത്തെ തുടർന്ന് വിശാഖ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കിരൺ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം ഊർജിതമാക്കുകയും ഇയാളെ പൊലീസ് ആസ്ഥാനത്തുനിന്നും ഉടൻ തന്നെ മലപ്പുറത്തേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണങ്ങൾക്കും റിപ്പോർട്ടുകൾക്കും പിന്നാലെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ കിരണിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.