​വി.ഡി. സതീശന്റെ പത്രിക അംഗീകരിച്ചു; എൽ.ഡി.എഫിന്റെ പരാതികൾ വരണാധികാരി തള്ളി

പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക വരണാധികാരി അംഗീകരിച്ചു. പത്രികയിൽ വരുമാന വിവരങ്ങൾ മറച്ചുവെച്ചെന്നും യഥാർത്ഥ വിവരങ്ങൾ നൽകിയില്ലെന്നും ആരോപിച്ച് എൽ.ഡി.എഫ് നൽകിയ പരാതികൾ തള്ളിക്കൊണ്ടാണ് പത്രിക സ്വീകരിച്ചത്. സതീശൻ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാണെന്ന് വരണാധികാരി വ്യക്തമാക്കി. സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററാണ് പരാതിയുമായി രംഗത്തെത്തിയത്.​

അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം കൃത്യമായി രേഖപ്പെടുത്തിയില്ല, ഔദ്യോഗിക വാഹനത്തിന്റെ ട്രാഫിക് പിഴകളും കുടിശ്ശികയും മറച്ചുവെച്ചു, കൈവശമുള്ള സ്വർണ്ണത്തിന്റെ കൃത്യമായ വിപണി മൂല്യം വെളിപ്പെടുത്തിയില്ല എന്നീ മൂന്ന് പ്രധാന കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ മറുപടി.​

വൈകിട്ട് മൂന്ന് മണിയോടെ നടന്ന സൂക്ഷ്മപരിശോധനയിൽ വി.ഡി. സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണങ്ങളും ഹാജരാക്കി. ഇവ വിശദമായി പരിശോധിച്ച വരണാധികാരി പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയും പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.