തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നാളെ രാവിലെ ഏഴ് മണി മുതൽ കടുത്ത ഗതാഗത-പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിറ്റത്തിൽ നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തിലധികം ആളുകൾ എത്തുുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണമുണ്ടാകും. സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപികൾക്ക് മാത്രമായിരിക്കും എൻട്രി അനുവദിക്കുക.
അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്ന് സിറ്റി പോലീസ് നിർദേശിച്ചു. ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
