തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് അപകടം: ആറ് പേർ ഉള്ളിൽ കുടുങ്ങി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള ലിഫ്റ്റിൽ ആറുപേർ കുടുങ്ങി. ശനിയാഴ്ചയാണ് സംഭവം നടന്നത്. പലതവണ വൈദ്യുതി ബന്ധം തടസ്സപ്പെട്ടതാണ് ലിഫ്റ്റ് പ്രവർത്തനരഹിതമാകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സുരക്ഷാ ജീവനക്കാരെത്തി ലിഫ്റ്റിന്റെ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നതിനാൽ ഉള്ളിലുണ്ടായിരുന്ന ആറുപേരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. നിലവിൽ മുൻകരുതൽ നടപടിയായി അത്യാഹിത വിഭാഗത്തിലെ ഈ ലിഫ്റ്റ് അടച്ചിട്ടിരിക്കുകയാണ്.​

കഴിഞ്ഞ വർഷം ഇതേ ആശുപത്രിയിലെ ലിഫ്റ്റിൽ ഒരു രോഗി 42 മണിക്കൂറോളം കുടുങ്ങിയ സംഭവം വലിയ വിവാദമായിരുന്നു. പോങ്ങുംമൂട് സ്വദേശിയായ രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയ ആ സംഭവത്തിൽ, ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ അപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം വീഴ്ചകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.