തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സർക്കാരിനെയും എൽഡിഎഫിനെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോൾ, വരുംദിവസങ്ങളിലെ നീക്കങ്ങൾ ആലോചിച്ച് തീരുമാനിക്കാനാണ് മുന്നണിയുടെ നീക്കം. സംഭവത്തിൽ ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചേക്കും. വിവാദങ്ങൾക്കിടയിലും രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിൽ മന്ത്രി പങ്കെടുക്കുന്നുണ്ട്.
അതേസമയം, മന്ത്രിയുടെ ഭാര്യ നേരിട്ട് പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ നൽകിയ പരാതിയിലും ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല. പോലീസിന്റെ ഈ മെല്ലെപ്പോക്കിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. മന്ത്രിയുടെ വീടുകളിലേക്കും ഓഫീസുകളിലേക്കും ഇന്ന് മാർച്ചുകൾ നടക്കും. പത്തനാപുരത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
