നേപ്പാളിൽ ടിബറ്റൻ അതിർത്തിയിലൂടെ ഒഴുകുന്ന ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽപ്രളയം വൻ ദുരന്തമാണ് വിതച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതിനെ തുടർന്ന് ഇരച്ചെത്തിയ പ്രളയജലം നിമിഷങ്ങൾക്കുള്ളിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർത്തെറിഞ്ഞു. കൂടാതെ, ബസുകളടക്കമുള്ള വാഹനങ്ങളും റോഡുകളും പാലങ്ങളും ഒലിച്ചുപോകുകയും ചെയ്തു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ പ്രാണരക്ഷാർഥം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.
പ്രളയത്തിൽ നേപ്പാളിലെ രസുവ, ധാദിങ്, നുവാകോട്ട് എന്നീ ജില്ലകളിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് ദുരന്തത്തിൽ 157 പേർ മരണപ്പെടുകയും 750-ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ 133 ഇന്ത്യക്കാരും ഉൾപ്പെടുന്നു. സമീപകാലത്തുണ്ടായ ഏറ്റവും ഭയാനകമായ ഈ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പ്രദേശവാസികൾ.
