കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ബോധപൂർവ്വം ഒഴിവാക്കുന്നു എന്നാരോപിച്ചാണ് രാജി. ഇത് സംബന്ധിച്ച ഔദ്യോഗിക രാജിക്കത്ത് അദ്ദേഹം കെപിസിസി നേതൃത്വത്തിന് കൈമാറി. പാർട്ടി പ്രവർത്തനങ്ങളിൽ തഴയപ്പെടുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് നിജേഷിന്റെ പടിയിറക്കം.
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ നിന്നും തന്നെ പൂർണ്ണമായും മാറ്റിനിർത്തിയെന്നാണ് നിജേഷ് അരവിന്ദിന്റെ പ്രധാന പരാതി. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാതെ തന്നെ ഇരുട്ടിൽ നിർത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മുതിർന്ന ഭാരവാഹികൾക്ക് അർഹമായ പരിഗണന നൽകുന്നില്ല എന്ന വികാരമാണ് നിജേഷിന്റെ വാക്കുകളിലുള്ളത്.
നേരത്തെ സ്ഥാനാർത്ഥിത്വത്തിനായി നിജേഷിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയിരുന്നു. ഇതിലുള്ള പ്രതിഷേധം നിലനിൽക്കെയാണ് ഇപ്പോൾ പ്രചാരണ രംഗത്തെ അവഗണന കൂടി ചൂണ്ടിക്കാട്ടി അദ്ദേഹം പദവി ഒഴിഞ്ഞിരിക്കുന്നത്. ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളിലെ ഭിന്നതകൾ ഈ രാജിയോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.
