ദില്ലി: പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, രാജ്യത്തെ അമ്മമാരോടും പെൺമക്കളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ക്ഷമാപണം നടത്തി. പ്രതിപക്ഷത്തിന്റെ വെറുപ്പും നിസ്സാര രാഷ്ട്രീയവുമാണ് ബിൽ പാസാക്കുന്നതിന് തടസ്സമായതെന്ന് അദ്ദേഹം വിമർശിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, കോൺഗ്രസ്, ടിഎംസി, ഡിഎംകെ തുടങ്ങിയ പാർട്ടികളെ പ്രധാനമന്ത്രി നേരിട്ട് പരാമർശിച്ചു. ലോക്സഭയിൽ ബിൽ പരാജയപ്പെട്ടപ്പോൾ ഈ പാർട്ടികൾ മേശകളിൽ അടിച്ച് ആഹ്ലാദ പ്രകടനം നടത്തിയ രീതിയെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.
“ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ എല്ലാ സ്ത്രീകളോടും ഞാൻ ക്ഷമ ചോദിക്കുന്നു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം കാരണം രാജ്യത്തെ സ്ത്രീകൾക്ക് അർഹമായത് ലഭിക്കാതെ കഷ്ടപ്പെടുകയാണ്,” എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ടിഎംസിയും ഡിഎംകെയും ഭരണത്തിലുള്ള പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും അടുത്ത ആഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
