കടയ്ക്കലിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: ഒളിവിൽ പോയ യുവതി ഒന്നര വർഷത്തിന് ശേഷം പിടിയിൽ

കടയ്ക്കൽ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 34 തവണ മുക്കുപണ്ടം പണയം വെച്ച് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ മുൻ ജീവനക്കാരിയെ ഒന്നര വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഐരക്കുഴി കൊച്ചുതോട്ടംമുക്ക് സ്വദേശിനി അർച്ചനയാണ് അറസ്റ്റിലായത്.

കടയ്ക്കൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അർച്ചന. ഇവിടെ രണ്ടര ഗ്രാമിൽ കൂടുതലുള്ള സ്വർണ്ണം മാത്രമേ പരിശോധനയ്ക്ക് ശേഷം ലോക്കറിൽ സൂക്ഷിക്കുകയുള്ളൂ എന്ന നിയമം ഇവർ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. രണ്ടര ഗ്രാമിൽ താഴെ തൂക്കമുള്ള മുക്കുപണ്ടങ്ങൾ പലതവണയായി പണയം വെച്ചാണ് തട്ടിപ്പ് നടത്തിയത്.

സ്ഥാപന ഉടമ ഭക്ഷണത്തിനായി പുറത്തുപോകുന്ന സമയത്താണ് അർച്ചന തട്ടിപ്പ് നടത്തിയിരുന്നത്. പണയം വെച്ച ആഭരണങ്ങളിൽ സംശയം തോന്നിയ ഉടമ പരിശോധന നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതോടെ അർച്ചന സ്ഥാപനത്തിൽ നിന്ന് മുങ്ങി ഒളിവിൽ പോവുകയായിരുന്നു.

ഒരു വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന അർച്ചനയെ, തിരുവനന്തപുരത്ത് ഒരു വീട്ടിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് കടയ്ക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്.