കുവൈത്ത് സിറ്റി: പൂർണ്ണതോതിൽ നവീകരണം പൂർത്തിയാക്കി കഴിഞ്ഞദിവസം മാത്രം തുറന്നുനൽകിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ രൂക്ഷമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ വ്യോമാക്രമണത്തെത്തുടർന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രകോപനത്തെ കുവൈത്ത് ഭരണകൂടം ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും, ഈ ആക്രമണത്തിന് തിരിച്ചടി നൽകാൻ കുവൈത്തിന് പൂർണ്ണമായ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ആക്രമണം മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് കനത്ത സുരക്ഷാ ജാഗ്രത തുടരുകയാണ്.
